ചരിത്രത്തില്‍ ഇടം നേടുന്ന തീരുമാനത്തോടെ കേരള നിയമസഭാ സ്പീക്കർ
തിരുവനന്തപുരം: ചെയര്‍മാൻമാരുടെ പാനലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സ്പീക്കർ എ എൻ ഷംസീറിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ അദ്ദേഹം ശ്രദ്ധേയമായ തീരുമാനം കൈക്കൊണ്ടു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള പാനലില്‍ മുഴുവന്‍പേരെയും വനിതാ അംഗങ്ങളില്‍നിന്നും നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ചരിത്രത്തില്‍ ഇടം നേടുന്നത്. യു. പ്രതിഭ, സി.കെ. ആശ, കെ.കെ. രമ എന്നിവരാണ് പാനല്‍ അംഗങ്ങള്‍. സാധാരണഗതിയില്‍ 3 പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്.
ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ 3 അംഗങ്ങളേയും വനിതകളില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയില്‍ ആദ്യമായിട്ടാണ്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ കേവലം 32 വനിതകള്‍ക്കു മാത്രമാണ് അവരം ലഭ്യമായിട്ടുള്ളത്. ഈ അവസരത്തിലാണ് സ്പീക്കറുടെ തീരുമാനത്തിനുള്ള പ്രസക്തി.