ഒപ്പം പദ്ധതിക്ക് തൃശ്ശൂര്‍ ജില്ലയില്‍ തുടക്കമായി

 ഒപ്പം പദ്ധതിക്ക് തൃശ്ശൂര്‍ ജില്ലയില്‍ തുടക്കമായി


തൃശ്ശൂർ:
റേഷൻ കടകളിലെത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത ജനവിഭാഗങ്ങൾക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ അവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന ഒപ്പം എന്ന നൂതന പദ്ധതിക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂരില്‍ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ നേരിട്ടെത്തി നിവഹിച്ചു. അതിദാരിദ്ര നിർമ്മാർജ്ജനം ലക്ഷ്യമിട്ടാണ് മറ്റൊരാളുടെ സഹായത്തോടെ മാത്രം റേഷൻ വാങ്ങാൻ കഴിയുന്ന വിഭാഗം ജനങ്ങളുടെ വീട്ടുമുറ്റത്തേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള ശ്രമം സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ 100  ശതമാനം റേഷൻ കാർഡ് ഉടമകളുള്ള ജില്ലയായി തൃശ്ശൂരിനെ മന്ത്രി പ്രഖ്യാപിച്ചു. 

ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതിക്ക് തുടക്കം കുറിച്ച ഒല്ലൂരില്‍ നിന്നു തന്നെയാണ് ഒപ്പം പദ്ധതിക്കും തുടക്കം കുറിക്കുന്നതെന്ന് സന്തോഷകരമാണ്. സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയതു പോലെ സംസ്ഥാനത്തെ അതിദരിദ്രരുടെ വീടുകളില്‍ ഭക്ഷണമെത്തിക്കുന്ന ഒപ്പം പദ്ധതിയും സംസ്ഥാന തലത്തില്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഗുണഭോക്താക്കളുടെ വീടുകളുടെ ഏറ്റവും അടുത്തുള്ള ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഗുണഭോക്താക്കള്‍ക്ക് സാമ്പത്തിക ബാധ്യത വരാത്ത രീതിയിലായിരിക്കും ഇത് നടപ്പിലാക്കുക. ഓട്ടോ തൊളിലാളി സംഘടനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ പൊതു വിതരണ വകുപ്പ് ഒരു പദ്ധതി നടപ്പിലാക്കുന്നത് ഇതാദ്യമായാണെന്നും മന്ത്രി പറഞ്ഞു. 

      പരാതി രഹിതവും കുറ്റമറ്റതുമായ രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. റേഷന്‍ കാര്‍ഡ് ഉടമകളുടെ കൈപ്പറ്റ് രശീതി മാനുവല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന് ശേഷം സാധനങ്ങള്‍ നല്‍കുകയും അതിന്റെ വിവരങ്ങള്‍ അതേദിവസം തന്നെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇപോസ് മെഷീനില്‍ രേഖപ്പെടുത്തുകയുമാണ് ചെയ്യുക. ജില്ലയില്‍ അതിദരിദ്രരായി കണ്ടെത്തിയ 400ഓളം കുടുംബങ്ങള്‍ക്ക് മാസം പത്താം തീയതിക്കു മുമ്പായി ഒപ്പം പദ്ധതി വഴി വീടുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. 

       അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ കളക്ടറുടെയും മറ്റുദ്യോഗസ്ഥരുടെയും സഹായത്തോടെ ജില്ലയിൽ 487 പേർക്ക് റേഷൻ കാർഡ് അനുവദിച്ചു. നിലവിൽ റേഷൻകാർഡ് വഴി ഭക്ഷ്യവസ്തുക്കൾ ലഭിക്കാത്ത ഒരു വീടുപോലും ജില്ലയിലില്ല. പട്ടിണിമൂലം ഒരാളും മരണപ്പെടുന്ന സ്ഥിതി കേരളത്തിൽ ഉണ്ടാവാൻ പാടില്ലെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. അതിദരിദ്രക്ക് രേഖകൾ നൽകുന്ന പ്രവർത്തനം മാതൃകാപരമായി ജില്ലയിൽ നടപ്പാക്കി കഴിഞ്ഞു. കഴഞ്ഞ രണ്ടുവർഷമായി അതിദരിദ്രരെയും റേഷൻ കാർഡ് ഇല്ലാത്തവരെയും കണ്ടെത്തി ഇവർക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.           പൂച്ചട്ടി മാധവമന്ദിരം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അദ്ധ്യക്ഷനായി.  പി ബാലചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. റേഷനിംഗ് കൺട്രോളർ മനോജ് കുമാർ കെ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, അഡി. ജില്ലാ മജിസ്ട്രേറ്റ് റെജി പി ജോസഫ്, നടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ രജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി കെ അമൽറാം, നടത്തറ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ അഭിലാഷ്, അതിദാരിദ്ര്യ നിർമാർജന പദ്ധതി ജില്ല നോഡൽ ഓഫിസർ സറിന എ റഹ്മാൻ, പി കെ പുഷ്പാകരൻ, ടി ഡി റെജി, വി.എ ഷംസുദ്ദീൻ, എം എം വൽസലൻ തടുങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ ഹരിത വി കുമാർ സ്വാഗതവും ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ അജിത്ത്കുമാർ കെ നന്ദിയും പറഞ്ഞു.



വളരെ പുതിയ വളരെ പഴയ