നവീകരണത്തിനായി ദാഹിക്കുന്ന തിരപുറം കള്ളക്കുളം

 നവീകരണത്തിനായി ദാഹിക്കുന്ന തിരുപുറം കള്ളക്കുളം

നെയ്യാറ്റിൻകര: തിരുപുറം ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ കുളമാണ് എട്ടാം വാർഡിലെ കള്ളക്കുളം. തിരുപുറം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് പുറകിലായി മൂന്ന് ഏക്കറിലായി പരന്ന് നിവർന്ന് കിടക്കുന്ന കുളമാണ് കള്ളക്കുളം. ജലസമൃദ്ധമായിരുന്ന കുളം ഇന്ന് നവീകരണമില്ലാതെ നശിക്കുന്നു. കാട് മൂടിയും, മാലിന്യ നിക്ഷേപവും വ്യാപകമായതോടെ വെള്ളം സംഭരിക്കാനാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൈയേറ്റം കുളത്തെ നാൾക്കുനാൾ ചെറുതാക്കുകയാണ്. അടുത്ത കാലംവരെ പ്രദേശവാസികൾ കുളിക്കുന്നതിനും, തുണി അലക്കുന്നതിനും, കന്നുകാലികളെ കുളിപ്പിക്കുന്നതിനും കൃഷിക്കും ഈ കുളത്തെ ആശ്രയിച്ചിരുന്നു. പ്രധാനമായും കള്ളകുളത്തോട് ചേർന്ന മുടുമ്പിൽ ഏലായിലെ നെൽകർഷകരും മറ്റ് കൃഷിക്കാരും ഈ കുളത്തെയാണ് ആശ്രയിച്ചിരുന്നത്. ഇവിടെ വെള്ളം സംഭരിച്ച് നിറുത്താൻ കഴിയാതായതോടെ പ്രദേശത്തെ കൃഷിയും ഭാഗികമായി നിലച്ചുവെന്ന് കർഷകർ പറയുന്നു.



          മഴക്കാലത്ത് ഒഴുകിയെത്തുന്ന മാലിന്യവും ചെളിയും നിറഞ്ഞ് കുളത്തിന്റെ ആഴം കുറഞ്ഞതോടെ സ്വാഭാവികമായ നീരുറവകളും വറ്റിപ്പോയി. സ്വഭാവിക നീരുറവകളെ സംരക്ഷിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇവിടെ നടപ്പാക്കാനായിട്ടില്ല.

             മുടമ്പിൽ ഏലായിലെ കള്ളകുളത്തിൽ വെള്ളമെത്തിക്കുന്നതിന് രണ്ട് മാർഗങ്ങളാണ് സ്വീകരിച്ചിരുന്നത്. നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ കിഴക്കുമുറി ഭാഗത്ത് നിന്നും പ്ലാന്തോട്ടം വഴി ഒഴുകിയെത്തുന്ന വെള്ളം ചെറുതും വലുതുമായ രണ്ട് തൊട്ടിക്കുഴിയിൽ നിറഞ്ഞതിനു ശേഷം കുളത്തിൽ എത്തിക്കുന്നതായിരുന്നു ഒന്ന്. റോഡ് വികസനത്തിന്റെ ഭാഗമായി വലിയ തൊട്ടിക്കുഴി മൂടിയതോടെ അതുവഴി വെള്ളം വരാതെയായി. മറ്റൊന്ന് നെയ്യാറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കുളത്തിൽ എത്തിക്കാൻ നടപ്പാക്കിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയായിരുന്നു. ഇതിനായി സ്ഥാപിച്ച പമ്പ് ഹൗസ്, കുഴിച്ചിട്ട പൈപ്പുകൾ തുടങ്ങിയവ നശിച്ചു കൊണ്ടിരിക്കുന്നു. കുളത്തിന്റെ ബണ്ടിലൂടെ റോഡ് എത്തിയതോടെ ഇതിനായി നിർമ്മിച്ച ഓടയും മൂടിപ്പോയി. പമ്പ് ഹൗസിന്റെ ഇലക്ട്രിക് ബിൽ ആരും അടയ്ക്കാതെയായതോടെ ഇതിന്റെ പ്രവർത്തനവും നിശ്ചലമായി.

           നെയ്യാറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. ഓട നവീകരിക്കുന്നതിന് 10 ലക്ഷം രൂപ ഗ്രാമ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ടെന്നും അവർ പറയുന്നു. കുളം വൃത്തിയാക്കി ആവശ്യമായ പൈപ്പുകളും ഓടയും സ്ഥാപിക്കുന്നതിന് കുറഞ്ഞത് 30 ലക്ഷം രൂപ വേണ്ടി വരും. കടുത്ത വേനലിലും തിരുപുറം പ്രദേശത്തെ കിണറുകളിൽ വെള്ളളമുണ്ടാകാനുള്ള കാരണം ഈ കുളമാണ്. അതിനാൽ കള്ളക്കുളം അടിയന്തിരമായി നവീകരിച്ച് ഉപയോഗപ്രദമാക്കമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.



വളരെ പുതിയ വളരെ പഴയ