ശിവാലയ ഓട്ടം? ഏതൊക്കെയാണ് ആ 12 ശിവക്ഷേത്രങ്ങൾ

 ശിവാലയ ഓട്ടം? ഏതൊക്കെയാണ് ആ ക്ഷേത്രങ്ങള്‍?


   നെയ്യാറ്റിൻകര: കന്യാകുമാരി ജില്ലയിലുള്ളവിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് ദര്‍ശനം നടത്തുകയെന്നതാണ് ശിവാലയ ഓട്ടം.

     ശിവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരം-കന്യാകുമാരി ഭാഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ആചാരമാണ് ശിവാലയ ഓട്ടം. 'ചാലയം ഓട്ടം' എന്നും ഇത് അറിയപ്പെടുന്നുണ്ട്. ശിവരാത്രി നാളില്‍ ദ്വാദശ രുദ്രന്മാരെ വണങ്ങുകയെന്നതാണ് ശിവാലയം ഓട്ടത്തിനു പിന്നിലെ വിശ്വാസം. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ളവിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലെ 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് ദര്‍ശനം നടത്തുകയെന്നതാണ് ശിവാലയ ഓട്ടം.

              ശിവാലയ ഓട്ടം

ഐതിഹ്യം ഇങ്ങനെ: 

മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം. ധര്‍മ്മപുത്രന്‍ നടത്തിയ യാഗത്തില്‍ വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാന്‍ ഭീമസേനന്‍ പോയി. എന്നാല്‍ ശിവഭക്തനായ വ്യാഘ്രപാദന്‍ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു. ശ്രീകൃഷ്ണന്‍ നല്‍കിയ 12 രുദ്രാക്ഷങ്ങളുമായി ഭീമന്‍ വീണ്ടും തിരുമലയില്‍ തപസനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദനെ കാണനെത്തി. എന്നാല്‍ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റ മുനിയെക്കണ്ട് ഗോവിന്ദാ... ഗോപാലാ.. എന്നു വിളിച്ചുകൊണ്ട് ഭീമന്‍ ഓടന്‍ തുടങ്ങി. മുനി സമീപമെത്തുമ്പോള്‍ ഭീമന്‍ തന്റെ കൈയ്യിലുണ്ടായിരുന്ന ഒരു രുദ്രാക്ഷം അവിടെ നിക്ഷേപിക്കും. അവിടെയൊക്കെ ഓരോ ശിവലിംഗം ഉയര്‍ന്നുവരികയും ചെയ്തു. ശിവലിംഗത്തിനു മുനി പൂജ തുടങ്ങുമ്പോള്‍ ഭീമന്‍ യാഗ സ്ഥലത്ത് എത്തിക്കാന്‍ ശ്രമിക്കും. അവസാനം 12-ആമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദര്‍ശനംനല്‍കി. ഇതോടെ ശിവനും വിഷ്ണുവും ഒന്നാണെന്ന് ഇരുവര്‍ക്കും വ്യക്തമായി. ഇതോടെ മുനി ധര്‍മ്മപുത്രന്റെ യാഗത്തിനെത്തി. ഭീമന്‍ രുദ്രാക്ഷം നിക്ഷേപിച്ചതിനെ തുടര്‍ന്ന് രൂപം കൊണ്ട് 12 ശിവക്ഷേത്രങ്ങളിലാണ് ശിവരാത്രിയോടനുബന്ധിച്ച് ശിവാലയ ഓട്ടം നടക്കുന്നത്.

          12 ക്ഷേത്രങ്ങൾ ഇവയാണ്

1. തിരുമല ശിവക്ഷേത്രം

     ശിവാല ഓട്ടത്തിലെ ഒന്നാമത്തെ ക്ഷേത്രമായ ഇവിടെ ശൂലപാണി ഭാവത്തിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടോളം പഴക്കം വരുന്ന ശിലാലിഖിതങ്ങള്‍ ഈ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. രാജേന്ദ്രചോളന് ഒന്നാമന്റെ കാലത്തെക്കുറിച്ചുള്ള പരാമര്‍ശവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. മുഞ്ചിറൈ തിരുമലൈ തേവര്‍ എന്നാണ് ഈ ക്ഷേത്രം പണ്ട് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയില്‍ കുഴിത്തുറയ്ക്കു സമീപമുള്ള വെട്ടുവെന്നിയില്‍ നിന്നും തേങ്ങാപ്പട്ടണത്തേക്കുള്ള വഴിയിലാണ് ഈ ക്ഷേത്രം.

   2. തിക്കുറിച്ചി ശിവക്ഷേത്രം

താമ്രപര്‍ണി നദീതീരത്താണ് തിക്കുറിച്ചി ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്ഠയാണ് ഇവിടെ. തിരുമലയില്‍ നിന്നു മാര്‍ത്താണ്ഡം പാലത്തിലൂടെ ഞാറാം വിളയിലെത്തി ചിതറാളിലേക്കുള്ള വഴിയിലൂടെ ഈ ക്ഷേത്രത്തിലെത്താം.

      3. തൃപ്പരപ്പ് ശിവക്ഷേത്രം

   കുഴിത്തുറയില്‍ നിന്നു 15 കിലോമീറ്റര്‍ അകലെയാണ് തൃപ്പരപ്പ്. കോതയാറിന്റെ തീരത്താണ് ഈ പുരാതന ക്ഷേത്രം. ശങ്കരാചാര്യര്‍ ഈ ക്ഷേത്രത്തിലെത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. ദക്ഷനെ വധിച്ച വീരഭദ്രരൂപത്തിലാണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ. ക്ഷേത്രത്തിനു ഒന്പതാം നൂറ്റാണ്ടോളം പഴക്കം കണക്കാക്കുന്നു. ആയ് രാജാവായ കരുനന്തടക്കന്റെ കാലത്ത് തയ്യാറാക്കിയ രണ്ടു ചെമ്പോലകള്‍ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. തിക്കുറിച്ചിയില്‍ നിന്നും കളിയല്‍ വഴിയും കുലശേഖരം വഴിയും ക്ഷേത്രത്തിലെത്താം.

  4. തിരുനന്തിക്കര                               ശിവക്ഷേത്രം

  നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്ര ശില്പകലാ രീതിയിലാണ് ക്ഷ്ത്രത്തിന്റെ നിര്‍മ്മാണം. നന്ദികേശ്വര രൂപത്തിലാണ് ശിവ പ്രതിഷ്ഠ. തൃപ്പരപ്പില്‍ നിന്നു കുലശേഖരം വഴി 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനന്തിക്കരയിലെത്താം.

  5. പൊന്മന ശിവക്ഷേത്രം

    പൊന്മനയിലെ ശിവന്‍ തീമ്പിലാധിപന്‍ എന്നാണറിയപ്പെടുന്നത്. തീമ്പന്‍ എന്ന ശിവഭക്തന് ദര്‍ശനം നല്കിയതുമായി ബന്ധപ്പെട്ടാണ് ഈ പേരുണ്ടായത്. പൊന്മനയ്ക്കടുത്തുള്ള മംഗലം എന്ന സ്ഥലം പഴയ നാഞ്ചിനാടിന്റെ അതിര്‍ത്തിയായി കണക്കാക്കുന്നു. തിരുനന്തിക്കരയില്‍ നിന്നു കുലശേഖരം പെരുഞ്ചാണി റോഡില്‍ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്മനയിലെത്താം.

  6. പന്നിപ്പാകം ശിവക്ഷേത്രം

     നെല്‍വയലുകള്‍ക്ക് മധ്യത്തിലാണ് പന്നിപ്പാകം ക്ഷേത്രം. അര്‍ജ്ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി ഈ ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. ഇതിനു സമീപത്തായി കാട്ടാളന്‍ കോവില്‍ എന്നൊരു ക്ഷേത്രവുമുണ്ട്. പൊന്മന നിന്നു വലിയാറ്റുമുഖം വഴി പന്നിപ്പാകം ക്ഷേത്രത്തിലെത്താം.

 7. കല്‍ക്കുളം ശിവക്ഷേത്രം

    ശ്രീ വര്‍ത്തമാനപുരം എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. പിന്നീട് കല്ക്കുളം എന്ന പേരില്‍ ഇവിടം അറിയപ്പെട്ടു. ക്രിസ്തുവര്‍ഷം 1744 ല്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്റെ തലസ്ഥാനമായി കല്ക്കുളം തെരഞ്ഞെടുക്കുകയും പത്മനാഭപുരം എന്ന് പേരിടുകയും ചെയ്തു. പാര്‍വതീ സമേതനായ ശിവപ്രതിഷ്ഠയാണിവിടെ. ശിവാലയ ഓട്ടം നടക്കുന്ന ശിവക്ഷേത്രങ്ങളില്‍ പാര്‍വതി പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രമാണിത്. പാര്‍വതി പ്രതിഷ്ഠ ആനന്ദവല്ലി അമ്മന്‍ എന്നാണറിയപ്പെടുന്നത്. പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്‍ക്കുളത്തെത്താം.

   8. മേലാങ്കോട് ശിവക്ഷേത്രം

     കാലകാല രൂപത്തിലാണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ. എട്ട് ക്ഷേത്രങ്ങളുടെ സമുച്ചയമാണ് മേലാങ്കോട്. പത്മനാഭപുരത്തു നിന്നും 2 കിലോമീറ്റല്‍ സഞ്ചരിച്ചാല്‍ മേലാങ്കോട് ക്ഷേത്രത്തിലെത്താം.

 9. തിരുവിടൈക്കോട്                       ശിവക്ഷേത്രം

   വിടൈ' എന്നാല്‍ 'കാള' എന്നാണ് അര്‍ത്ഥം. ഈ ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തിനു ജീവന്‍ വച്ചതിനെ തുടര്‍ന്നാണ് തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്ന് വിശ്വാസമുണ്ട്. 18 സിദ്ധന്മാരില്‍ ഒരാളായ എടൈക്കാടര്‍ സ്വര്‍ഗ്ഗം പൂകിയത് ഈ ക്ഷേത്രത്തില്‍ നിന്നായിരുന്നുവെന്നും അങ്ങനെയാണു ഈ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും മറ്റൊരു വിശ്വാസം. ചടയപ്പന്‍ അഥവാ ജടയപ്പന്‍ ആണു തിരുവിടൈക്കോട്ടെ പ്രതിഷ്ഠ. മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവിടൈക്കോട് ക്ഷേത്രത്തിലെത്താം.

   10. തിരുവിതാംകോട്

ശിവക്ഷേത്രം. ആയ്, വേല് രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണു തിരുവിതാംകോട്. മൂന്നു ഏക്കറോളം വരുന്നതാണു ക്ഷേത്രസ്ഥലം. തക്കല കേരളപുരം വഴി തിരുവിതാംകോട് ക്ഷേത്രത്തിലെത്താം.

     11. തൃപ്പന്നിക്കോട്                             ശിവക്ഷേത്രം

       മഹാവിഷ്ണുവിന്റെ വരാഹാവതാരവുമായി ബന്ധപ്പെട്ടതാണു ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. വരാഹത്തിന്റെ തേറ്റ (കൊമ്പ്) മുറിച്ച രൂപത്തിലാണു ഇവിടുത്തെ പ്രതിഷ്ഠ. കേരള ക്ഷേത്ര ശില്പ മാതൃകയിലുള്ള ദ്വിതല ശ്രീകോവിലാണു ഇവിടെ. കുഴിക്കോട് പള്ളിയാടി വഴി എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.

 12. തിരുനട്ടാലം ശിവക്ഷേത്രം

     ശിവാലയ ഓട്ടത്തിലെ അവസാന ക്ഷേത്രമാണു തിരുനട്ടാലം ശിവക്ഷേത്രം. ശങ്കരനാരായണ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഇതാണ്. ശിവ പ്രതിഷ്ഠയും ശങ്കരനാരായണ പ്രതിഷ്ഠയുമുള്ള രണ്ട് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. രണ്ടു ക്ഷേത്രങ്ങള്‍ക്കിടയിലായി ഒരു കുളവും കാണാം.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

'




أحدث أقدم